
വാടക നൽകി വീട് സ്വന്തമാക്കാം; പലിശയില്ലാത്ത ‘ബോച്ചെ ഹോംസ്’ പദ്ധതിയുമായി ബോബി ചെമ്മണ്ണൂർ, സിബിൽ സ്കോർ പ്രശ്നമല്ല!
റെന്റ് റ്റു ഓൺ’ പദ്ധതി: സാധാരണക്കാർക്ക് സ്വന്തം വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പുതിയ വഴി; ഗൾഫിൽ വിജയിച്ച മാതൃക.
കൊച്ചി| കേരളത്തിലെ സാധാരണക്കാർക്ക് ഭവന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി വിത്യസ്തമായ ‘ബോച്ചെ ഹോംസ്’ പദ്ധതി പ്രഖ്യാപിച്ച് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. വലിയ ഹോം ലോണുകളോ, ഉയർന്ന പലിശയോ, സിബിൽ സ്കോറോ ഇല്ലാതെ സ്വന്തമായി വീട് വെക്കാൻ അവസരം നൽകുന്നതാണ് ഈ പുതിയ പദ്ധതി.
’റെന്റ് റ്റു ഓൺ’ (Rent to Own) എന്ന പേരിൽ അവതരിപ്പിച്ച ഈ പദ്ധതി പ്രകാരം, താമസക്കാർക്ക് പ്രതിമാസം വാടക മാത്രം നൽകി ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ വീടിന്റെ ഉടമസ്ഥാവകാശം നേടാനാകും.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
സിബിൽ സ്കോർ ആവശ്യമില്ല: ബാങ്കുകളിൽ നിന്ന് ലോൺ ലഭിക്കാൻ തടസ്സമാകുന്ന സിബിൽ സ്കോറിന്റെ പ്രശ്നം ഈ പദ്ധതിയിൽ ബാധകമല്ല.
പലിശ ഒഴിവാക്കാം: ഇ.എം.ഐ.യോ പലിശയോ നൽകാതെ വീട് സ്വന്തമാക്കാൻ അവസരം ലഭിക്കും.
വാടക മുതൽക്കൂട്ടാകും: സാധാരണ വാടക നൽകി വർഷങ്ങൾ കഴിയുമ്പോൾ ആ പണം നഷ്ടമാകുന്ന സാഹചര്യത്തിന് പകരം, ഈ വാടക പോലും വീട് സ്വന്തമാക്കുന്നതിൽ മുതൽക്കൂട്ട് ആയി മാറും.
കുറഞ്ഞ നിക്ഷേപം: വീടിന്റെ വിലയുടെ 10 ശതമാനം തുക മാത്രം നിക്ഷേപിച്ച് പദ്ധതിയിൽ ചേരാൻ സാധിക്കും.
വാടക നിശ്ചിതം: വീടുകളുടെ മൂല്യം (30 ലക്ഷം, 50 ലക്ഷം എന്നിങ്ങനെ) അനുസരിച്ച് വാടകയുടെ നിരക്കിൽ വ്യത്യാസം ഉണ്ടാകുമെങ്കിലും, ഓരോ വീടിന്റെയും വാടക ഫിക്സഡ് റേറ്റായിരിക്കും.
ഉടൻ പ്രവേശനം: ആദ്യ ദിവസം തന്നെ പെട്ടിയും കിടക്കയുമായി വീട്ടിൽ പ്രവേശിക്കാൻ സാധിക്കുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
വർഷങ്ങളായി വാടക വീടുകളിൽ താമസിക്കുന്നവർക്കും, വലിയ സാമ്പത്തിക ഭാരമില്ലാതെ വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ പദ്ധതി ഒരുപോലെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളിൽ പരീക്ഷിച്ചു വിജയിച്ച മാതൃകയാണ് കേരളത്തിൽ അവതരിപ്പിക്കുന്നതെന്നും ബോബി ചെമ്മണ്ണൂർ മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് സൂചന.



