
‘നന്മയുടെ നിറകുടം’ ചർച്ചയാകുമ്പോൾ: അഹാന കൃഷ്ണയും ദിയ കൃഷ്ണയും പഠനകാലത്തുണ്ടാക്കിയ വിവാദങ്ങൾ വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
സഹപാഠികളെ ‘ബുള്ളി’ ചെയ്തെന്ന ആരോപണം റെഡ്ഡിറ്റിൽ സജീവ ചർച്ചയാകുന്നു; പഴക്കമുള്ള ശബ്ദരേഖകളും കമന്റുകളും വീണ്ടും വൈറൽ.
തിരുവനന്തപുരം| സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരിലെ ശ്രദ്ധേയമായ കുടുംബമാണ് നടിയും വ്‌ലോഗറുമായ അഹാന കൃഷ്ണയുടേത്. എന്നാൽ, അഹാനയ്ക്കും സഹോദരി ദിയ കൃഷ്ണയ്ക്കും എതിരെ പഠനകാലത്തുണ്ടായ ‘ബുള്ളിയിംഗ്’ (പീഡനം) ആരോപണങ്ങളും മറ്റ് വിവാദങ്ങളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘റെഡ്ഡിറ്റിൽ’ വീണ്ടും സജീവ ചർച്ചയാവുകയാണ്.
സിനിമാ താരങ്ങൾക്ക് തുല്യമായ പ്രശസ്തി സോഷ്യൽ മീഡിയയിലൂടെ നേടുന്ന ഇവർക്കെതിരെ കടുത്ത സൈബർ ആക്രമണം മുൻപ് ഉണ്ടായിട്ടുണ്ട്. 2020-ൽ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ശബ്ദരേഖകൾ വ്യാപകമായി പ്രചരിച്ചിരുന്നു.
പഴയ ആരോപണങ്ങൾ
അഹാന കൃഷ്ണ: സ്കൂൾ പഠനകാലത്ത് അഹാനയും സുഹൃത്തുക്കളും ചേർന്ന് ചില സഹപാഠികളെ ബോഡി ഷെയ്മിംഗ് നടത്തിയെന്നും ‘കണ്ടാൽ രണ്ട് പെറ്റത് പോലെയുണ്ടല്ലോ’ എന്ന് പറഞ്ഞ് മാനസികമായി തകർത്തെന്നും ഒരു പെൺകുട്ടി ആരോപിച്ചിരുന്നു. ഇത് കാരണം തനിക്ക് തെറാപ്പി തേടേണ്ടി വന്നതായും ആ പെൺകുട്ടി പറഞ്ഞിരുന്നു.
ദിയ കൃഷ്ണ: കോളേജ് കാലത്ത് ദിയ കൃഷ്ണ ബസ്സിൽ വെച്ച് അപമാനിച്ച് സംസാരിച്ചെന്നും ‘റാഗ്’ ചെയ്‌തെന്നുമുള്ള പരാതികൾ ചില പെൺകുട്ടികൾ ഉന്നയിച്ചിരുന്നു.
പഴയ വിവാദങ്ങൾ അറിയാത്ത പുതിയ ആരാധകവൃന്ദം ഈ കുടുംബത്തെ അന്ധമായി ആരാധിക്കുകയാണെന്നും, ‘ഇന്ന് നന്മയുടെ നിറകുടമായി’ ചമയുന്ന ഇവർക്ക് മുൻപ് വന്ന ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും റെഡ്ഡിറ്റിലെ ചില കമന്റുകളിൽ വിമർശനമുയരുന്നുണ്ട്. ഈ കുടുംബത്തിന് പണവും പ്രശസ്തിയും ഉണ്ടെങ്കിലും മലയാളികളിൽ നിന്ന് ആത്മാർത്ഥമായ ബഹുമാനം ലഭിക്കുന്നില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു.
അതേസമയം, തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയായി അഹാന കൃഷ്ണ, ‘ലൗ ലെറ്റർ ടു സൈബർ ബുള്ളീസ്’ എന്ന പേരിൽ ഒരു വീഡിയോ മുൻപ് പുറത്തിറക്കിയിരുന്നു.



