
മന്ത്രി ഗണേഷ് കുമാർ ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തിയതായി ബിന്ദു മേനോൻ അറിയിച്ചു.ഇനി കേസുമായി മുന്നോട്ടില്ലെന്ന് അറിയിച്ചു
തിരുവനന്തപുരം :ഗതാഗത വകുപ്പ് മന്ത്രി കെ.ബി . ഗണേഷ്കുമാറിനെയും ഭാര്യ ബിന്ദു മേനോനെയും ചുറ്റിപ്പറ്റി കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന വിവാദത്തിൽ പുതിയ വഴിത്തിരിവ്. വിവാദങ്ങൾ ശക്തമായതിനെ തുടർന്ന് മന്ത്രി ഗണേഷ് കുമാർ ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തിയതായി ബിന്ദു മേനോൻ അറിയിച്ചു.
ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യം രംഗത്തെത്തിയത് ബിന്ദു മേനോനായിരുന്നു. വാളകത്തെ വീട്ടിൽ മന്ത്രിയെ മോശമായ സാഹചര്യത്തിൽ കണ്ടതായും അതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും അവർ ആരോപിച്ചു. സംഭവത്തിനിടെ മന്ത്രിയുടെ സ്റ്റാഫ് ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചുവെന്നും അവർ പറഞ്ഞു.
സംഭവത്തിന് പിന്നാലെ ബിന്ദു മേനോൻ പൊലീസ് സഹായം തേടിയതായും 112-ൽ വിളിച്ചുവെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ പൊലീസ് സ്ഥലത്തെത്തിയിട്ടും കാര്യമായ നടപടി ഉണ്ടായില്ലെന്നാണ് അവരുടെ ആരോപണം. ഇതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറുകയും പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു.
വിവാദം ശക്തമായ സാഹചര്യത്തിലാണ് മന്ത്രി ഗണേഷ് കുമാർ ഭാര്യയെ ഫോണിൽ വിളിച്ച് ക്ഷമ ചോദിച്ചതെന്ന് ബിന്ദു മേനോൻ പറഞ്ഞു. എല്ലാവർക്കും തെറ്റുകൾ സംഭവിക്കാമെന്നും ഈ വിഷയത്തിൽ നിയമനടപടി സ്വീകരിക്കില്ലെന്നും അവർ വ്യക്തമാക്കി.
ഇതോടൊപ്പം ഈ വിഷയത്തിൽ ഇനി കൂടുതൽ വിവാദങ്ങൾ വേണ്ടെന്നും സാമൂഹ്യമാധ്യമങ്ങളിലോ പൊതുവേദികളിലോ ചർച്ച തുടരേണ്ടതില്ലെന്നും ബിന്ദു മേനോൻ അഭ്യർത്ഥിച്ചു. കുടുംബപ്രശ്നം ഇവിടെ അവസാനിപ്പിക്കണമെന്ന് അവർ പറഞ്ഞു.



